Sunday, February 13, 2011

വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും



പടച്ചോനെ, നാളെ ഫെബ്രുവരി പതിന്നാലാണ്.  ഈ ഹലാക്കിന്റെ അവിലും കഞ്ഞി  കണ്ടുപിടിച്ച ഹറാം പിറന്നോരെ നേരിട്ടൊന്നു കിട്ടിയിരുന്നെങ്കില്‍. ‍ ഇന്ന് ഓഫീസില്‍ ഇരുന്നിട്ടൊരു ഇരിക്കപൊറുതിയില്ല. ചാറ്റാനും ചീറ്റാനും വയ്യ. ഇതൊന്നു പോസ്റ്റാന്‍ എങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു.

ഫെബ്രുവരി പതിന്നാല്‌, ഇങ്ങള് കരുതുംപോലെ നമ്മക്കും എന്‍റെ കെട്ടിയോള് പട്ടിക്കാട്ടുക്കാരത്തി  സൂറാബിക്കും അത് വാലന്‍ന്റൈന്‍    ഡേ മാത്രമല്ല. സൂറാബിനെ എന്‍റെ തലയില് കെട്ടി വെച്ചതിന്റെ വാര്‍ഷികം കൂടിയാണ്.   സൂറാബിക്കും, ഓളെ ബാപ്പാക്കും ഫെബ്രുവരി പതിന്നാല്‌  ആഘോഷമാണ്.  എനിക്കും, ബാല്‍ താക്കര്‍ക്കും ഇതൊന്നും പിടിക്കൂല.  കൊല്ലങ്ങളായി ഞാനും താക്കറെയും   ഫെബ്രുവരി പതിന്നാലൊരു  കരിദിനമാക്കി  കൊണ്ടാടുകയാണ് പതിവ്. 

കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക്   കൊടുത്ത സമ്മാനം ഓള്‍ക്ക്  അത്ര രസിച്ചിട്ടില്ല.  അന്ന് ഞാന്‍ ഓളെ ഒരു പാക്കറ്റ് ഗ്യാലക്സി  ചോക്ലേറ്റില്‍   തള്ളിടാന്‍ നോക്കിയെങ്കിലും ഏശിയില്ല. ചോക്ലേറ്റ് വാങ്ങി ഓളെ കാണാതെ  അത് പാത്തു വെച്ച്, ഞാന്‍ ഷട്ടില്‍ കളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ തന്നെ മനസ്സിലായി സൂറാബി ശരിയല്ല എന്ന്,  ഓള്‍ക്ക് കരുതിയ ഗിഫ്റ്റ് കുട്ടിയാള്   തിന്നു  കുരുവാക്കിയിരിക്കുന്നു.  ഓളെ കോടിയ മൂന്ത ഒന്ന്  നന്നാക്കാന്‍  പതിനെട്ടു അടവും പയറ്റി. പിന്നെ സൂറാബിക്ക് ഈ മുട്ടായി ഗിഫ്റ്റ് ഒന്നും പോര.  വാലന്‍ന്റൈന്‍ ഡേയും വിവാഹ വാര്‍ഷികവും  ഒരുമിച്ചായത് കൊണ്ടു   ഓള്‍ക്ക് രണ്ടു ഗിഫ്റ്റ്  വേണം എന്നാ ഓളെ വിചാരം. നേരം വെളുത്തു ചങ്ങന്‍  കോഴികള്‍   കൂവുന്നതിനു മുമ്പ്  ഫോണിലൂടെ ചില പിടക്കോഴികള്‍ കൂവാന്‍ തുടങ്ങും.  ഗിഫ്റ്റ് എന്തു കിട്ടിയെടീ എന്നും ചോദിച്ചു മേനി പറയാനും നമീമത്തു പറയാനും.   മജ്ജത്തു കട്ടില്‍മേല്‍  മൂക്കില് പഞ്ഞി വെച്ചു   പോകുമ്പോളായാലും  മേനി പറയാന്‍   ഇക്കൂട്ടര്‍ക്ക് ഗിഫ്റ്റ് വേണ്ടി വരും. ഓളെ  ഏട്ടത്തി ആബിദാക്കും, ഒപ്പം പഠിച്ച ഷഹര്‍ബാനും ഫൌസിക്കും കിട്ടുന്ന ഓരോരോ ഗിഫ്റ്റ് കഥകള്‍ കേട്ടു എനിക്ക് മനം മടുത്തിട്ടുണ്ട്.

ഇത്തവണയെങ്കിലും  ആര്‍ക്കും കിട്ടാത്ത നല്ലൊരു ഗിഫ്റ്റ് സൂറാബിക്ക് കൊടുക്കണം. അതുകൊണ്ടു  സകല 'ഫയിസുവിനെയും' മനസ്സില്‍ ധ്യാനിച്ച്‌ ഇതൊന്നെഴുതാന്‍ തീരുമാനിച്ചത്. ഇതോടു കൂടി ഗിഫ്റ്റിനോടുള്ള  ആക്ക്രാന്തം സൂറാബി നിറുത്തും.  ഞാന്‍ മനസ്സില്‍   ഊറ്റം കൊണ്ടു.

ഒരു ഫെബ്രുവരി പതിന്നാലിനാണ്  എന്റെയും, സൂറാബിന്റെയും കല്ല്യാണം കഴിഞ്ഞത്.  കല്ല്യാണവും, തക്കാരവുമൊക്കെ കേമമായി  കഴിഞ്ഞപ്പളാ    അതിലും വല്യ ഹലാക്ക്‌ വരുന്നത്. ഒരു രാത്രി സൂറാബിന്റെ പട്ടിക്കാട്ടു രാപ്പാര്‍ക്കണം. ഹജ്ജിനു പോകുമ്പോ മീനായിലെ രാപ്പാര്‍ക്കല്‍ തെറ്റിച്ചാലും, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടിയോളുടെ വീട്ടിലെ രാപ്പാര്‍ക്കല്‍ പള്ളിമുക്കിലെ (പള്ളിമുക്ക് ) എന്‍റെ  നാട്ടുകാര്‍ക്കും സൂറാബിന്റെ പട്ടിക്കാട്ടാര്‍ക്കും  ഫര്‍ളായ (നിര്‍ബന്ധമായ)  കാര്യമാണ്. ലീവില്ലെങ്കിലും പണി പോയാലും ശരി പട്ടിക്കാട്ടു പോയി രാപ്പാര്‍ക്കണമെന്നു   എന്‍റെ ഉമ്മച്ചിയും ശഠിച്ചു.  പോരാത്തതിന്  സൂറാബിന്റെ  ബാപ്പാന്റെ നിക്കാത്ത ഫോണ്‍ വിളിയും. മൂപ്പര് പെന്‍ഷന്‍ പറ്റിയ  DIG.  പോലീസിനെ കാണുമ്പോ തന്നെ മുട്ടു കാലു  കൂട്ടി അടിക്കിണ എനിക്ക് DIGന്നു  കേട്ടാല്‍ പിന്നെ പറയാനുണ്ടോ. (മൂപ്പര് പോലീസ് DIG അല്ല, DIG വകുപ്പ്  വേറെയാണെന്ന്  ഞാന്‍ മനസ്സിലാക്കിയത് ഈ അടുത്ത  കാലത്താണ്).

അവസാനം  സൂറാബി ഓളെ മുഹബ്ബത്ത് മൂത്തു, എനിക്ക് വാങ്ങി   തന്ന ഫുള്‍ കൈ കുപ്പായവും  ജീന്‍സും കുത്തി കയറ്റി എന്‍റെ പള്ളിമുക്കുന്നു പെണ്‍  വീട്ടില് രാപ്പാര്‍ക്കാന്‍  ഞാനും പോയി.   എന്‍റെ ജീവിതത്തിലെ ആദ്യ ഫുള്‍ കൈ കുപ്പായമിടല്‍  കര്‍മ്മം സൂറാബിന്റെ കാര്‍മികത്വത്തില്‍ അന്ന് നടന്നു.  ഓളെ വല്യ പൂതിയായിരുന്നു പുത്യാപ്ല ഫുള്‍ കൈ കുപ്പായമിടുകന്നുള്ളത്.   പോരാത്തതിന് ഓളെ  അഞ്ചു ഏട്ടത്ത്യാളെ മാപ്പ്ളാരും ഫുള്‍ കൈയാ.  ഞാന്‍ അതുവരെ  ഇടാത്ത ഫുള്‍ കൈ കുപ്പായം ഇട്ടു പോണത് കണ്ടു എന്‍റെ പെങ്ങളും അനുജനും, സൂറാബി എന്നെ കുപ്പിലാക്കിന്നു  കരുതി  ചുണ്ടില്‍ കുശു കുശുത്തു.

വൈകുന്നേരം ആറു  മണിയോടെ ഞാനും സൂറാബിയും പട്ടിക്കാട്  എത്തി. പുതിയ മരോനെ സ്വീകരിക്കാന്‍ മുറ്റം നിറച്ചും തുറുപ്പ കണ്ണുകളുമായി  ഒരുപാട്  ആള്‍ക്കാര്‍.  ഒരു നഴ്സറി സ്ക്കൂളിലെ മാതിരി   പത്തു മുപ്പതു    കുട്ടികള്‍ മൂക്ക് ഒലിപ്പിച്ചും ഒലിപ്പിച്ചാതെയും നില്‍ക്കണ്‍ത്    കണ്ടു ഞാന്‍ അന്തം വിട്ടു.   ഈ കുട്ട്യാളു മുഴുവന്‍ ഓളെ  ഏട്ടത്ത്യാളെ കുട്ടികള്‍.   പിന്നെ അമ്മോച്ചന്‍,  ഡോള്‍ബി സൌണ്ട് സിസ്റ്റം ഇന്നും കാത്തു പോരുന്ന അമ്മായിമ്മ, സൂറാബിന്റെ അഞ്ചു ഏട്ടത്ത്യാളും കെട്ടിയോന്മാരും,  പിന്നെ എത്ര എങ്ങിനെയായാലും പോലത്തെ 'ചെറിയ വര്‍ത്താനത്തിനു' മാത്രം  തൊള്ള തൊറക്കെണ ഓളെ നാത്തൂന്‍, കൂടാതെ  പറഞ്ഞത്  മാത്രം  കേള്‍ക്കാതെ പറയാത്തത് മുഴുവന്‍ കേള്‍ക്കുന്ന നബീസതാത്ത.    എല്ലാര്‍ക്കും കൈയും കാലും കൊടുത്ത് ഞാന്‍ ഒരു അരിക്കായി. ഫുള്‍ കൈ കുപ്പായമിട്ടതിന്റെ പൊറുതികേട്‌ വേറെയും.

ജിദ്ദയുടെ  ഉള്ളതും ഇല്ലാത്തതുമായ പോരിഷയും മറ്റും പറഞ്ഞു ഡോള്‍ബി കൊണ്ടു വന്ന കരിക്കിന്‍ വെള്ളം കുടിച്ചു ‍ഞാന്‍  ഒരുവിധം പിടിച്ചു നിന്നു .   രാത്രിയായി, ഭക്ഷണത്തിന്റെ നല്ല മണമുണ്ടെങ്കിലും തിന്നാന്‍ തരാള്ള കൂട്ടല്ല. എന്‍റെ പള്ളന്റെ ഉള്ളുന്നു ഓരോ ഒച്ചയും  വിളിയും തുടങ്ങി.

"മോല്ല്യാര് മദ്രസ്സയിലെ രാത്രി പഠിപ്പിച്ചല് കഴിഞ്ഞ് വന്നിട്ടേ ചോറ് വളംബൂ, അതാ പട്ടിക്കാട്ടുത്തെ നാട്ടു നടപ്പ്,  ഇങ്ങളെ  ഒടുക്കത്തെ ഒരു  ബേജാറു,  മന്‍സ ഒന്ന് സമാധാനിച്ചിന്‍, സൂറാബി പറഞ്ഞു."

ഞാന്‍ കൂട്ടിലിട്ട മെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്‍റെ  കൊടല്  കരിയിണ മണം കേട്ടാവണം  മോല്ല്യാര്  രാത്രി പതിനൊന്നു മണിക്ക് ചൂട്ടും കത്തിച്ചു എത്തി.  മൂപ്പരെ ചെവിലെ അത്തറില് മുക്കിയ പഞ്ഞിന്റെ മണം ഏതു അടഞ്ഞ  മൂക്കിന്റെ  പാലവും തൊറപ്പിച്ചും.  മോല്ല്യാര്  വന്നതോടെ എന്‍റെ വെയിറ്റ് ഒക്കെ പോയി. സൂറാബിയും കൂട്ടരും ഭക്ഷണം എടുത്തു വെച്ചു.      നല്ല മട്ടന്‍ ബിരിയാണിയും ചിക്കന്‍ പൊരിച്ചതും.  ഉള്ള കോഴി കൊറക്  പൊരിച്ചത് മോല്ല്യാര്‍ക്ക്‌ കൊടുത്ത് അമോച്ചന്‍ ഭവ്യത കാട്ടി. ഭക്ഷണം കഴിഞ്ഞ് മോല്ല്യാര്  മൂപ്പരുടെ ജനറല്‍നോളട്ജിന്റെ   കിത്താബും കെട്ടഴിച്ചു,  ദുനിയാവിലും ആഹറത്തിലുള്ള സകലതും  എന്നെ പഠിപ്പിച്ചാന്‍  നോക്കി. രാത്രി പന്ത്രണ്ടരയോടെ മോല്ല്യാര്   എന്നെ കെട്ടി പിടിച്ചു മൂപ്പരെ താടിമലുള്ള   സുഗന്ധം കൂടി എനിക്ക് പകര്‍ന്നു തന്നു  സ്ഥലം കാലിയാക്കി.   സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ  മോല്ല്യാരാണെന്ന്  ഞാന്‍ മനസ്സിലാക്കി.  

എനിക്ക് എന്‍റെ പള്ളിമുക്കുക്ക് തിരിച്ചു പോകാന്‍ പൂതിയായി.  സൂറാബിനോട് വീട്ടിലേക്കു പോയാലോ എന്ന ചോദ്യം  അമോച്ചന്റെ  നോട്ടം കണ്ടു ഞാന്‍ ഉള്ളിലേക്ക്  തന്നെ മുണുങ്ങി.  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും  വായിക്കാന്‍ തുടങ്ങി.   അമോച്ചന്‍ എന്‍റെ ചുറ്റും  വലം വെച്ചു നടക്കുന്നു. ബഹുമാനം മൂത്തു ഞാന്‍ സോഫയില്‍ നിന്നും എണീറ്റപ്പോള്‍ മൂപ്പര് തന്റെ പണ പെട്ടി  സോഫക്കടിയില്‍ തിരുകി പറഞ്ഞു. കള്ളന്മാരുടെ കാലമാ, ഞാന്‍ ഇവിടെയാ പൈസ പാത്തുവെക്കല്‍.   സൂറാബിന്റെ പോലെ ഓളെ വീട്ടുകാര്‍ക്കും പടച്ചോന്‍ തല നെറച്ച് ബുദ്ധി കൊടുത്തതില്‍ ഞാന്‍ അതിയായി  സന്തോഷിച്ചു.

എന്നാലും കള്ളന്‍ എന്ന് കേട്ടതോടെ ഞാന്‍ കുറേശ്ശെ ‍ പേടിക്കാന്‍ തുടങ്ങി. എന്‍റെ  രാത്രിയിലെ കള്ളനെ പിടുത്തം വളരെ ഫയിമസാണ് താനും. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കി യാല്‍  മതി). എന്തായാലും ഞാന്‍ ഉറങ്ങാന്‍ കിടന്നു.  ടോര്‍ച്ചും ഒരു കന്നാസ് വെള്ളവും, പിന്നെ ഒരു സീറോ ബള്‍ബും, ഇത്  മൂന്നുമുണ്ടായാലെ  എന്‍റെ ഉറക്കം മുറുകൂ. സൂറാബി കുടിക്കാന്‍ വെള്ളം മാത്രം കൊണ്ടു വന്നു. ടോര്‍ച്ചും, സീറോ ബള്‍ബുമില്ല. രണ്ടാമത് ടോര്‍ച്ചെടുക്കാന്‍  പോകാന്‍ ഞാന്‍ ഓളെ സമ്മതിച്ചില്ല.  പെണ്ണു വീട്ടുകാര് ഇവനൊരു പേടി തൊണ്ടനാന്നും പറഞ്ഞു കല്ല്യാണം മൊഴി ചൊല്ലിയാലോ.  ആറ്റു നോറ്റുണ്ടായ  കല്ല്യാണമാണ്, എന്‍റെ ഗമ ഇവിടെ കുറക്കാന്‍ പാടില്ല.   ഞാനും സൂറാബിയും  ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു പരുവത്തിലായി. എവിടെയൊക്കെയോ കള്ളന്മാരുടെ  അശരീരികള്‍ കേട്ട് തുടങ്ങി. റൂമില്‍ സീറോ  ബള്‍ബില്ലാത്തതില്‍ ഞാന്‍ ‍ വിഷമിച്ചു, ബാല്‍ക്കണിയിലെ  ലൈറ്റ് ഓണ്‍ ചെയ്താല്‍  സീറോ ബള്‍ബിന്റെ മാതിരി  ഇരുണ്ട വെളിച്ചം റൂമില്‍ കിട്ടും എന്ന് പറഞ്ഞു സൂറാബി വാതില്‍ തുറന്നു ബാല്‍ക്കണിയിലെ ലൈറ്റ് ഓണ്‍ ചെയ്തു.

 മരോന്റെ  സൗകര്യാര്‍ത്ഥം താന്‍  ഓഫാക്കിയ ലൈറ്റ്   ഏതു ബലാലാ  ഓണാക്കെയ്തു എന്ന് ചോദിച്ചു എന്‍റെ ഡോള്‍ബി അമ്മായിമ്മ വന്നു  ലൈറ്റ് ഓഫ്‌ ചെയ്തു.  എനിക്ക് സത്യം പറയാന്‍ മനസ്സ് വന്നില്ല. സൂറാബി പോയി വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തു. ആരെയൊക്കെയോ പിരാകി  കൊണ്ടു ഡോള്‍ബി  ഒന്നുകൂടി ലൈറ്റ് ഓഫ്‌ ചെയ്തു എന്നുറപ്പ് വരുത്തി  കിടന്നു. ഉറങ്ങാന്‍ കഴിയാത്ത ഞാന്‍  തന്നെ ഇത്തവണ പോയി വീണ്ടും  ലൈറ്റ് ഓണ്‍  ‍ചെയ്തു വന്നു.  സ്വിച്ച്  കേടാകും എന്നോട് കളിക്കണ്ട ബള്‍ബെ എന്നും പിറ് പിറുത്തു  ഡോള്‍ബിയും, അമോച്ഛനും  കൂടി ബള്‍ബ്‌ തന്നെ ഊരി   കൊണ്ടു പോയി.

എനിക്ക്  ഉര്‍ക്കമില്ലാ രാത്രി സമ്മാനിച്ച്‌ കൊണ്ടു എന്‍റെ ഡോള്‍ബിയും DIG  യും  കൂര്‍ക്കം  വലിച്ചുറങ്ങി. പിറ്റേ ദിവസം ഞാന്‍  മടങ്ങുമ്പോള്‍ അമോച്ചന്‍ ലൈറ്റ്  നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയായിരുന്നു.

(എന്റെ സൂറാബിക്കു  ഞാന്‍ ഈ പഴയ ഒരു ഓര്‍മ്മ കുറിപ്പ് മറ്റൊരു ഫെബ്രുവരി പതിന്നാലിന്റെ  വിവാഹ വാര്‍ഷിക സമ്മാനമായി സമര്‍പ്പിക്കുന്നു. ഞാന്‍ പോവുന്നു, താക്കറെയുടെ അടുത്തേയ്ക്ക്, ഒരു കരി ദിനം കൂടി  ഞങ്ങള്‍ക്ക് ആഘോഷിക്കണമല്ലോ) .
=============================================================